Thursday, August 12, 2010

അലൂമിനിയത്തിന്‍റെ ചരുവം


പത്താം ക്ലാസിന്‍റെ പഠിപ്പുകൊണ്ട് രക്ഷപ്പെട്ടു കളയാം എന്ന് കരുതി
നാട് വിട്ടു പോയി, അങ്ങ് വടക്കേ ഇന്ത്യയില്‍ മിക്കവാറും എല്ലാ നഗരങ്ങളിലും
ഭേദപ്പെട്ട നിലയില്‍ പട്ടിണി കിടന്നു ആറു വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങി വന്നതാണ്‌ ഞാന്‍,
സ്വഭാവത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല .
പട്ടിണി സംഭാവന ചെയ്ത കുഴിഞ്ഞ കണ്ണും ഒട്ടിയ വയറും
തെളിഞ്ഞു നില്‍ക്കുന്ന വാരിയെല്ലുകളും ആണ് ആ ആറു കൊല്ലത്തിന്‍റെ ശേഷിപ്പുകള്‍.
നാട്ടില്‍ വല്യ മാറ്റം ഒന്നുമില്ല .പുതിയ തലമുറയിലെ വായിനോക്കികള്‍ എനിക്ക് കൂട്ടുണ്ട്....

ചേട്ടന്‍ ദുബായിലെത്തിയതുകൊണ്ട് വീട്ടില്‍ അടുപ്പും പുകയുന്നുണ്ട്.
അലഞ്ഞു തിരിഞ്ഞു ഞാന്‍ തിരികയെത്തിയത് നാട്ടില്‍ വല്യ വാര്‍ത്ത ഒന്നുമായില്ല,
"ഹും ... അവനിങ്ങു വന്നോ?
അത്രമാത്രം.
അമ്മ ചേട്ടനെ അറിയിച്ചു, ഞാനിങ്ങു വന്നെന്നു....

വളരെക്കാലത്തെ കഷ്ടപ്പാടിനു ശേഷമാണ് ചേട്ടന്‍ ദുബായില്‍ എത്തിയത്.
ഭേദപ്പെട്ട ഒരു ജോലിയും കിട്ടി. പുള്ളിക്കാരന്‍ അവിടെ ചെന്നിറങ്ങുമ്പോള്‍ കണ്ടത് ,
മുഴുവന്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലികളാണ്. എല്ലാം അലൂമിനിയം ഫാബ്രിക്കേഷന്‍ മയം. നിരവധി തൊഴിലവസരങ്ങള്‍. ചേട്ടന്‍റെ സഹോദര സ്നേഹം പൊടുന്നനെ വര്‍ധിച്ചു, അമ്മയോട് ഒരു നിര്‍ദേശവും.
"അവനെ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാന്‍ വിടൂ"
"വിസ ഉടന്‍ ശരിയാക്കാം"
കേട്ടത് പാതി,കേള്‍ക്കാത്ത പാതി അമ്മ എന്‍റെ കയ്യില്‍ പിടിച്ചു ഒരോട്ടമാണ്.
ഇവനെ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിപ്പിച്ചിട്ടു തന്നെ കാര്യം.
അങ്ങിനെ അടുത്ത പട്ടണത്തില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാനായി
ഞാന്‍ പോയി തുടങ്ങി.

നാടുവിട്ടു തെണ്ടിയായി തിരിച്ചു വരികയും,
മുഴുവന്‍ സമയ വായി നോക്കിയായി പേരെടുക്കുകയും ചെയ്ത ഞാന്‍
പഠിക്കാന്‍ പോകുന്നത് നാട്ടില്‍ കുഞ്ഞൊരു വാര്‍ത്തയായി.
രാവിലെ കാല്‍സരായി ഒക്കെ ഇട്ടു ഒരു ബുക്കൊക്കെ പിടിച്ചു
ഇവനിതെങ്ങോട്ടു പോകുന്നെന്ന ചോദ്യം ചുറ്റുവട്ടത്തെ മുഖങ്ങളിലെല്ലാം ഉണ്ട്.

പഠിത്തം കഴിഞ്ഞെത്തിയാല്‍ പതിവ് കറക്കം മുടക്കാറില്ല.
അന്ന് വൈകിട്ടും പങ്കജാക്ഷന്‍റെ കടയിലേക്ക് നീങ്ങി, കുറച്ചു കുശുമ്പ് പറഞ്ഞിരിക്കാം.
കടയില്‍ കുറെ ആളുണ്ട്.
പങ്കജാക്ഷന്‍, ഭാര്യ, മകന്‍ പിന്നെ പതിവ് പറ്റുപടിക്കാരും.
ഞാനും ഒരു ചായ പറഞ്ഞു.
കൊച്ച്ചാട്ടന്മാര്‍ കുറെ പേരുണ്ട്.
"നീ രാവിലെ ഇതെങ്ങോട്ട് പോകുവാടാ,എന്നും"?
ചോദ്യം താഴേതിലെ പൊടിയന്‍ വല്യച്ചന്‍ വക.
എഴുപതു വയസോളം വരും ആളിന്.
ഒരു പുശ്ച്ച ഭാവം എല്ലാ മുഖങ്ങളിലെല്ലാം,
എല്ലാ കണ്ണുകളും മറുപടി ആഗ്രഹിക്കുന്നു.
ഒരു ഡിസ്കഷന്‍ നടന്നു എന്ന് വ്യക്തം.
"ഞാന്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ പഠിക്കാന്‍ പോകുവാ"
എന്‍റെ മറുപടി ചുറ്റുമിരുന്ന മുഖങ്ങളിലെ
പരിഹാസഭാവം കൂട്ടി.
"അതെന്താ സംഭവം" ? പാപ്പനാശാനാണ് -
തികച്ചും ആത്മാര്‍ഥമായ ചോദ്യമാണ്,പുള്ളിക്ക് കാര്യം പിടികിട്ടിയിട്ടില്ല.
ഞാന്‍ സംഗതി വിശദീകരിക്കുവാന്‍ ഒരുങ്ങവേ
പൊടിയന്‍ വല്യച്ചന്‍ പറഞ്ഞു തുടങ്ങി. എന്നോടാണ്-
" എന്തായാലും വേണ്ടില്ല നീ നന്നായി പഠിക്കണം കേട്ടോ."
എന്‍റെ ശ്വാസം നേരെ വീണു,എന്തായാലും പരിഹാസമല്ല.
"കാരണം, നിന്‍റെ അമ്മ ഒത്തിരി കഷ്ടപെട്ടതാ നിങ്ങള്‍ക്ക് വേണ്ടി"
ഞാന്‍ തലയാട്ടി.
എല്ലാവരും കേട്ടിരിക്കുന്നു.
വല്യച്ചന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് അവര്‍ക്കറിയാം.
"സംഗതി നീ ഒന്ന് പടിച്ചെടുക്ക്,"
"നിനക്കുള്ള ആദ്യ വര്‍ക്ക് ഞാന്‍ തരും"
എന്‍റെ കണ്ണ് നിറഞ്ഞു ആ മനുഷ്യന്‍റെ വാക്കുകള്‍ കേട്ട്.
ഈ വല്യച്ചന്‍ ആണോ കളിയാക്കും എന്ന് ഞാന്‍ പേടിച്ചത്.
ബാക്കിയുള്ളവര്‍ പുള്ളികാരനെ നോക്കിയിരുന്നു.
"എല്ലാം പഠിച്ചു കഴിഞ്ഞു വേണം നീ എനിക്ക്-
"ഒരു അലൂമിനിയത്തിന്‍റെ ചരുവം ഉണ്ടാക്കിത്തരാന്‍"
നിറഞ്ഞു വന്ന എന്‍റെ കണ്ണ് തുളുമ്പി പോയി.......
തോളില്‍ കിടന്ന തോര്‍ത്ത്‌ നേരെയാക്കി വല്യച്ചന്‍ റോഡിലേക്കിറങ്ങി.
ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്നു,
ഞാന്‍ പാപ്പനാശാനെ ഒന്ന് നോക്കി.
എല്ലാം മനസിലായ മട്ടില്‍ അങ്ങേരും ഇരുന്നു.

"എല്ലാം പഠിച്ചു കഴിഞ്ഞു വേണം നീ എനിക്ക്-
"ഒരു അലൂമിനിയത്തിന്‍റെ ചരുവം ഉണ്ടാക്കിത്തരാന്‍"
"അതായിരിക്കണം നിന്‍റെ ആദ്യ വര്‍ക്ക്"
ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു എങ്കിലും അന്ന് എന്‍റെ
മനസിലുണ്ടായ വികാരം എന്തെന്ന് ഇപ്പോഴും എനിക്കറിയില്ല.






Saturday, July 31, 2010

ഗ്രാമത്തിന്‍റെ ചൂളം വിളി ....



ഇനി ഇതൊരു മധുരിക്കുന്ന, അല്‍പ്പം നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ മാത്രമാകും.
പുനലൂരില്‍ നിന്നു ചെങ്കോട്ട വരെ നീളുന്ന മീറ്റര്‍ ഗേജു യാത്ര.
സ്വന്തമായി, അഭിമാനിക്കാന്‍ വകയുള്ളതെല്ലാം നഷ്ടമായ ഊരാണ് പുനലൂര്‍.
പേപ്പര്‍ മില്ലിന്‍റെ പ്രൌഡിയും തൂക്കുപാലത്തിന്‍റെ പെരുമയും നഷ്ടപെട്ട ഊര് ...
അഭിമാനിക്കാന്‍ ബാക്കിനില്‍ക്കുന്ന മീറ്റര്‍ ഗേജു യാത്രയും ഇനി അല്പനാള്‍ കൂടി മാത്രം.

ഒരിക്കല്‍ യാത്ര ചെയ്തവര്‍ ഒരിക്കലും മറക്കാത്ത അനുഭവമാണ് ഈ യാത്ര.
നാല്പതു കിലോമീറ്റര്‍, ഒന്‍പതു രൂപ ടിക്കെട്ടു നിരക്ക്.
പുനലൂരില്‍ നിന്നു തുടങ്ങി കിഴക്കന്‍ മലയോര മേഖലയുടെ
പ്രകൃതി സൌന്ദര്യം നുണ ഞ്ഞു,
തമിഴിന്‍റെ സമതല ഊഷ്മളത വരെ നീളുന്ന യാത്ര .
ഗ്രാമ വിശുദ്ധിയുള്ള കാഴ്ചകള്‍ നിറഞ്ഞ ....
നാട്ടിന്‍പുറത്തിന്‍റെ നന്‍മകള്‍ നിറഞ്ഞ...
പച്ചപ്പ്‌ നിറഞ്ഞ,
കുളിരണിഞ്ഞ സഹ്യന്‍റെ താഴ്വരയിലൂടെ ഒരു യാത്ര.

പുനലൂര്‍ സ്റ്റേഷനില്‍ ചൂളം കുത്തി നില്‍ക്കുന്നു,
തുരുമ്പ് കലര്‍ന്ന ഇരുമ്പിന്‍റെ നിറമുള്ള മീറ്റര്‍ ഗേജു തീവണ്ടി.
ബോഗികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.
നീങ്ങിത്തുടങ്ങിയാല്‍ നിമിഷങ്ങള്‍ക്കകം കല്ലടയാറിന് മുകളിലൂടെയുള്ള പാലത്തിലെത്തും.
അല്പം ദൂരെ കാണാം,
പുനലൂരെന്ന ചെറിയ പട്ടണത്തിന്‍റെ ഖ്യാതി ലോകത്തെ അറിയിച്ച
തൂക്കുപാലം തലയെടുപ്പോടെ നില്‍ക്കുന്നത്.

നാട്ടുവഴിയിലെന്ന പോലെ വളഞ്ഞും തിരിഞ്ഞും
പച്ചപ്പിലേക്ക് ഊളിയിടുകയാണ് പിന്നെ.
കണ്കുളിര്‍പ്പിക്കുന്ന, പച്ചപ്പ്‌ നിറഞ്ഞ കലയനാട്ടെ നെല്‍പ്പാടങ്ങള്‍ക്കു നടുവിലൂടെ
കാടിന്‍റെ വന്യമായ സൌന്ദര്യത്തിലേക്ക്.
തെന്‍മലയിലെ ഓടുമേഞ്ഞ തീവണ്ടിയാപ്പീസ്....

തിരക്കൊഴിഞ്ഞ ബോഗികളിലെ കൂപ്പകളില്‍ പ്രണയത്തിന്‍റെ കുറുകലുകള്‍ കേള്‍ക്കാം, ചെവിയോര്‍ത്താല്‍.
ആരും ശല്യപ്പെടുത്താനില്ലാത്ത സ്വകര്യതയിലെ പങ്കിടലുകള്‍,
ഇഴുകിച്ചേര്‍ന്നുള്ള പുറംകാഴ്ചകള്‍ ....

പതിഞ്ഞ താളത്തിലാണ് യാത്ര.
പതിയെ ഇഴഞ്ഞു...

ഒരു ദീപാവലിക്കാലത്തെ ശിവകാശി യാത്ര ഓര്‍മ്മ വരുന്നു.
പൂഴിനുള്ളിയിട്ടാല്‍ വീഴില്ല, അത്ര തിരക്ക്.
നിറയെ തമിഴ്മക്കള്‍,ദീപാവലി ആഘോഷമാക്കാന്‍ പോകുന്ന പോക്ക്...
തെന്‍മലയില്‍ ഒരിടത്ത് വണ്ടി ചൂളം കുത്തി നിന്നു.
കുറെ നേരം.
കാരണം അന്വേഷിച്ചപ്പോള്‍ അദ്ഭുതപെട്ടുപോയി.
ട്രാക്കിന് നടുവില്‍ പശു നിക്കുന്നത് കണ്ടു നിര്‍ത്തിയതാണ്.
എന്‍ജിന്‍ ഡ്രൈവര്‍ തന്നെ ഇറങ്ങിപോയി പശുവിനെ മാറ്റികെട്ടി യാത്ര തുടര്‍ന്നു .
അത്രക്കടുപ്പം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു ഈ മലയോരഗ്രാമാങ്ങളിലെ മണല്‍തരികളും
ദിനവും ഈ വഴി കടന്നു പോകുന്ന ഈ തീവണ്ടിയും തമ്മില്‍.

ഇനിയുമുണ്ട് കഥകള്‍ ഏറെ ...
ഇപ്പോള്‍ ഒറ്റക്കല്‍ സ്റ്റേഷന്‍ പിന്നിടുന്നു യാത്ര.
പെട്ടന്ന് കൂരിരുട്ടിലേക്ക്...
മലയിടുക്കുകളില്‍ തുരന്ന തുരങ്കത്തിലേക്ക് കയറിയതാണ്...
ബോഗികളില്‍ നിന്നും വിസിലടികളും കൂക്കുവിളികളും ഉയര്‍ന്നു പൊങ്ങും, പ്രതിധ്വനിക്കും....
കാതടപ്പിക്കുന്ന ഒച്ചയോടൊപ്പം ആഹ്ലാദാരവങ്ങളും...
അഞ്ചു തുരങ്കങ്ങള്‍ ഉണ്ട് യാത്രക്കിടയില്‍.
ഉള്ളിലേക്ക് കയറുമ്പോള്‍ വാതിലില്‍ നിന്നു നോക്കിയാല്‍ കാണാം .
അങ്ങ് ദൂരെ മുനിഞ്ഞു കത്തുന്ന വിളക്കു പോലെ മറുവശത്തെ കവാടം.

ഇത്തരത്തിലൊരു തുരങ്കം പിന്നിട്ടു വെളിച്ചത്തിലെക്കിറങ്ങുമ്പോള്‍ ഉള്ള ആദ്യ കാഴ്ച
പതിമൂന്നു കാണാറ പാലമെന്ന വിസ്മയകാഴ്ചയാണ് .
തുരങ്കത്തില്‍ നിന്നും രാമന്‍ മലയുടെ അരികിലേക്ക് വളഞ്ഞു...
പതിമൂന്നു കല്ത്തൂണ്കളിലായി ഒരു അദ്ഭുതകാഴ്ച ...
പാലത്തിനു താഴെ ദേശീയ പാതയും
അതിനും താഴെ കല്ലടയാറിന്‍റെ കൈവഴിയും
മറുകരയിലെ പുല്‍മേടുകളും.
എല്ലാം പ്രകൃതിയിലേക്ക് വരച്ചുവച്ചത് പോലെ.
മീറ്റര്‍ ഗേജു യാത്രയിലെ ഏറ്റവും പ്രിയങ്കരമായ കാഴ്ചകളിലൊന്ന്.
ആര്യങ്കാവിലേക്ക്.
ബോഗികളില്‍ യാത്രക്കരേറുന്നു.
പല ഭാണ്ടങ്ങളില്‍ ജീവിതം നിറച്ചു ,അതിര്‍ത്തി താണ്ടി
കച്ചവടം നടത്തി മടങ്ങുന്നവര്‍.
പതിവ് യാത്രികരെങ്കിലും മടുപ്പില്ലാതെ ഈ യാത്ര ആസ്വദിക്കുന്നവര്‍.
ടീ,കോഫീ വിളികളും സജീവമാകും ഇനി.
വേഗത കുറഞ്ഞു സഹ്യന്‍റെ അരുകിലേക്ക്‌.
ഏത് ഋതുവിലും ആര്യങ്കാവിന്‍റെ മലമടക്കുകളില്‍ തണുപ്പാണ്,
നാസാരന്ദ്രങ്ങളില്‍ വനഗന്ധം പടര്‍ത്തുന്ന നേരിയ തണുപ്പ്.

ടീ ,കോഫീ വിളികള്‍ അടുത്തെത്തുന്നു .
ഇവര്‍ക്കിടയില്‍ ഒരു പതിവ് കച്ചവടക്കാരന്‍ ഉണ്ട് .
രണ്ടു കൈകളും മുട്ടിനു മുകളില്‍ മുറിഞ്ഞു പോയ തമിഴരശന്‍ .
ആര്യങ്കാവിനും ഭഗവതിപുരം സ്റ്റേഷനും ഇടയില്‍
ഏതോ അതിര്‍ത്തി ഗ്രാമത്തില്‍നിന്നും ചായയും വടയും
വില്‍ക്കാനായി എത്തുന്ന തമിഴരശന്‍.
ഗ്രാമത്തില്‍ ഒരിടത്ത് എന്നും തീവണ്ടി നിര്‍ത്തികൊടുക്കും,
തമിഴരശന് ട്രെയിനില്‍ കയറാന്‍ വേണ്ടി മാത്രം.
തിരികെ വരുമ്പോള്‍ ഇറങ്ങാനും.
മീറ്റര്‍ ഗേജു പാതയില്‍ ജീവിതം കരുപിടിപ്പിക്കുന്ന തമിഴരശന്
ഈ തീവണ്ടിയോടുള്ള ആത്മ ബന്ധത്തെ എന്ത് പേരിട്ടു വിളിക്കാം...

ഭഗവതിപുരത്തെത്തിയിരിക്കുന്നു.
ഈ പാതയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ഈ സ്റ്റേഷന്‍ .
നിരനിരയായി വേടുകള്‍ തൂങ്ങികിടക്കുന്ന ആല്‍മരങ്ങള്‍.
ദൂരെ തമിഴന്‍റെ കവുങ്ങിന്തോപ്പുകള്‍,
ഇപ്പുറം സഹ്യന്‍റെ മടിയിലേക്ക്‌ ഒഴുകിയിറങ്ങുന്ന ചോല.
കരയില്‍ തമിഴ് അലക്കുകാരികള്‍ വിരിച്ചിട്ടിരിക്കുന്ന തുണികള്‍.
ദൈവം നേരിട്ട് ഫിക്സ് ചെയ്ത ഒരു സുന്ദര ഫ്രെയിം.
ഇനി അധിക ദൂരമില്ല ചെങ്കോട്ടക്ക്.
പാതക്കിരുവശവും മുള്‍ച്ചെടികള്‍ ,
കുമ്മായം തേച്ചു , ഇടവിട്ട്‌ ചുവന്ന വരകളുമായി അമ്പലച്ചുമരുകള്‍.
തമിഴിലുള്ള സിനിമ പോസ്ററുകള്‍ .
തിരിഞ്ഞൊന്നു നോക്കിയാല്‍ തലയെടുപ്പോടെ സഹ്യന്‍ അകന്നു പോകുന്നത് കാണാം .
ചെങ്കോട്ടയില്‍ വണ്ടിയിറങ്ങുമ്പോള്‍ ,
പുറത്തെ തണലിലേക്ക്‌ നടക്കുമ്പോള്‍ നമുക്കും തോന്നും ,
തുരുമ്പ് കലര്‍ന്ന ഇരുമ്പിന്‍റെ നിറമുള്ള, ഈ തീവണ്ടിയോട് ഒരാത്മ ബന്ധം....
തമിഴരശന് തോന്നുന്ന...,
പതിവ് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ക്ക് വഴിയിലെ ഗ്രാമങ്ങളോട് തോന്നുന്ന
അതേ ആത്മ ബന്ധം....
രതീഷ്‌ രഘുനന്ദന്‍





Tuesday, July 20, 2010

രാധേയം.



അങ്ങ് ദൂരെ മധുരയില്‍ നിന്നുള്ള വിവാഹ മേളം രാധ കേള്‍ക്കുന്നുണ്ടായിരുന്നു ,
വളരെ നന്നായി തന്നെ . മുഹൂര്‍ത്ത സമയം ആയിക്കാണും...
കണ്ണന്‍റെ വിവാഹ മുഹൂര്‍ത്തം .
രുക്മിണി വളരെ സന്തോഷവതിയായിരിക്കും ഇപ്പോള്‍ എന്നും രാധ ഓര്‍ത്തു.
അവള്‍ നെടുതായി നിശ്വസിച്ചു .
ഒരു വിങ്ങല്‍ മനസ്സില്‍ കനത്തു വന്നു.
ഇവിടെ അമ്പാടിയില്‍ മറ്റൊരാളും കേള്‍ക്കുന്നുണ്ടാകില്ല ഇത്, അറിയുന്നുണ്ടാകില്ല....

അവള്‍ ചാരിയിരുന്ന പവിഴമല്ലിയുടെ ചില്ലകള്‍ നേര്‍ത്ത കാറ്റില്‍ ഉലഞ്ഞു , രാധയുടെ ഉള്ള് പോലെ .
എങ്ങിനെ തോന്നി അമ്പാടി വിട്ടു പോകാന്‍ ?
തന്നെ വിട്ടു പോകാന്‍?
എല്ലാം മറക്കാന്‍ ?
ഇപ്പോഴും ചുണ്ടില്‍ ആ കള്ള ചിരിയുണ്ടാകും....
അതുകണ്ട് രുക്മിണിയുടെ മനം നിറഞ്ഞിരിക്കും....
രാധയുടെ ചുണ്ടുകള്‍ നേരിയ വിറ പൂണ്ടു..
കണ്നിറഞ്ഞു വന്നു...

കാറ്റില്‍ പാറിയ ദാവണിയുടെ തുമ്പില്‍ തെരുപ്പിടിച്ചു അവള്‍...
പവിഴമല്ലിയുടെ ചില്ലയില്‍ അപ്പോഴും കാറ്റുണ്ടായിരുന്നു.
അവന്‍റെ നഖപ്പാടുകള്‍ എവിടൊക്കെ?
കഴുത്തില്‍...
മാറില്‍...
അടിവയറില്‍...
അവയൊന്നും ഒരിക്കലും തന്നെ നോവിച്ചിരുന്നില്ലെന്ന് രാധ ഓര്‍ത്തു .
രാധ എന്നും വിധേയ ആയിരുന്നു അവന്.
അതുകൊണ്ടുതന്നെയാണ് ഒരു നോക്ക് പോലും നല്‍കാതെ അവന്‍ പോയപ്പോഴും, തന്നില്‍ നിന്ന് ഒരു പിന്‍വിളി
ഉണ്ടാകാതിരുന്നതും.

അമ്പാടി മൂകമായിരുന്നു.
രാധയെപ്പോലെ.
ഇനി രാധയില്ല, രാസക്രീടയും...

മധുര ആഖോഷ തിമിര്‍പ്പിലായിരുന്നു.
രുക്മിണിയുടെ മനം പോലെ...

ഇങ്ങു പവിഴമല്ലിചോട്ടില്‍ രാധ ഒറ്റക്കും....


Sunday, June 27, 2010

ഒരു കല്ല് പെന്‍സിലിന്റെ ഓര്‍മയ്ക്ക്....


ഒരു കല്ല് പെന്‍സിലിന്റെ ഓര്‍മയ്ക്ക്....




സ്കൂളിനു മുന്പിലേക്കുള്ള ചെമ്മണ്‍ പാതയിലെ ചേറ്റുവെള്ളം തെറുപ്പിച്ച് ......
വഴിയരുകിലെ തൊട്ടാവാടികളെ ഉലച്ച്‌ ....
കയ്യില്‍ ബാഗും ചോറ്റുപാത്രവും ....
കണ്ണില്‍ ഒരു കള്ള ചിരിയുമായ് ....


തുമ്പപ്പൂ പോലെ ഒരു പെണ്‍കുട്ടി

...
ആ വഴിയിലൂടെ ശാലിനി നടന്നു വരുന്നത് ഇപ്പോഴും ഞാന്‍ കാണുന്നു

..
ചേകം സര്‍ക്കാര്‍ എല്‍ പീ സ്കൂളിലെ നാലാം ക്ലാസിന്റെ ഓര്‍മകളില്‍ ..


ജീവിതത്തില്‍ പത്തു വര്‍ഷം മാത്രം കിട്ടിയ പഠനകാലത്തിന്റെ ഓര്‍മകളില്‍

...
നാലാം ക്ലാസിനു ശേഷമുള്ള ഓരോ വേനലവധികളും
ഓരോ സ്കൂള്‍ തുറക്കലുകളും ശാലിനിയുടെ ഓര്‍മ്മകളില്‍ തരുന്നത് ..
നാലാം ക്ലാസിലേക്കാന്നു ശാലിനി വന്നത്,

ക്ലാസുകള്‍ തുടങ്ങി കുറെ ആഴ്ചകള്‍ക്ക് ശേഷം.
അതുവരെ വേറെ ഏതോ സ്കൂളിലാണ് അവള്‍ പഠിച്ചത്.
എന്‍റെ വീടിന്‍റെ മുന്നിലെ റോഡിലൂടെ അല്ല ശാലിനി സ്കൂളിലേക്ക് വന്നത്....
കടയ്ക്കാമന്‍ അംബേദ്‌കര്‍ കോളനിയില്‍ നിന്നുള്ള റോഡിലൂടെ,


സുരേഷിന്റെയും സുനിലിന്റെയും ഒക്കെ കൂട്ടത്തിനും പിന്നിലായി ...
ഇന്ദിരയുടെയും റാണിയുടെയും ഒപ്പം.... ഒരു വലിയ കൂട്ടമായി ....
ആദ്യമൊന്നും ശാലിനിയെ ഞാന്‍ ശ്രധിച്ചതെയില്ല
....
അവള്‍ക്കും എല്ലാവരെയും പോലെ നരച്ച നീല പാവാടയും
ചന്ദന നിറത്തിലേക്കു മങ്ങി തുടങ്ങിയ വെള്ള ജാക്കറ്റും...
എല്ലാ ദിവസങ്ങളിലും...

ചന്തി കീറി തുടങ്ങിയ എന്‍റെ നിക്കറിന്റെ ബട്ടന്‍ പകുതി പൊട്ടി പോയിരുന്നു...
ഞാന്‍ അത് ലുങ്കി ഉടുക്കും പോലെ ഉടുത്തു വയ്ക്കും.

എന്നെപ്പോലെ സുരേഷിനോ സുനിലിനോ ഒന്നും ഒരു വര്‍ഷവും പുത്തനുടുപ്പുകള്‍ ഉണ്ടാകാറില്ല.

ശാലിനിയുടെ അച്ഛനും അമ്മയ്ക്കും തുണി അലക്കാണ് ജോലി .കോളനിയുടെ അരികിലുള്ള റബര്‍
ഫാമിലാണ് എന്‍റെ അമ്മക്ക് ജോലി. കോളനിക്കരികിലൂടെ ഒഴുകുന്ന ചെറിയ പുഴക്കരയില്‍ തുണികള്‍ അലക്കി വിരിച്ചിരിക്കുന്നത് എന്‍റെ മനസ്സില്‍ തെളിഞ്ഞു.
സ്ലേറ്റു തുടക്കുന്ന ഒരു വെള്ളത്തണ്ട് ... ഒരു കുഞ്ഞു കല്ല്‌ പെന്‍സില്‍... ശാലിനിയെ എന്‍റെ കൂട്ടുകാരിയാക്കിയത് ഇവയാണ് ..
രാമചന്ദ്രന്‍ സാറിന്‍റെ കണക്കു ക്ലാസ് .
മുട്ട് വിറക്കും, നീളന്‍ ചൂരലും കവിള്‍ പാതി എത്തുന്ന കൃതാവും കാണുമ്പോള്‍ .
ഒരു കണക്കു ക്ലാസില്‍ അരികു പൊട്ടിയ എന്‍റെ സ്ലേറ്റും പിടിച്ചു ഞാന്‍ വിറച്ചിരുന്നു
നിക്കറിന്റെ പോക്കറ്റില്‍ ഇട്ടിരുന്ന കല്ല്‌ പെന്‍സില്‍ കാണുന്നില്ല.

ഒരു കണക്കു ബോര്‍ഡില്‍ എഴുതിയാല്‍ ഉടന്‍ അത് ചെയ്തു കാണണം .ചൂരലുമായി കുട്ടികള്‍ക്കരികിലൂടെ വലം വയ്ക്കും രാമചന്ദ്രന്‍ സാര്‍
.
അരികിലെത്തുമ്പോള്‍ ഉത്തരം എഴുതിയ സ്ലേറ്റു നീട്ടി പിടിച്ചിരിക്കണം
ഇല്ലെങ്കില്‍ പാവാടയില്‍ നിന്നും നിക്കറില്‍ നിന്നും പൊടി പറക്കും, കണ്ണില്‍ നിന്ന് പൊന്നീച്ചയും.

ഞാന്‍ ഒരിക്കല്‍ കൂടി നിക്കറിന്റെ പോക്കറ്റില്‍ കയ്യിട്ടു.പോക്കറ്റിലെ വിടവിലൂടെ എന്‍റെ വിരലുകള്‍
തുടയില്‍ തൊട്ടു.ചെവിയിലൂടെ ചൂട് കാറ്റ് പോകുന്നു.ബോര്‍ഡില്‍ കണക്കു എഴുതി സാറ് കസേരയില്‍ ഇരുന്നിട്ട് കുറെ നേരമായ് .എല്ലാവരും എഴുന്നേറ്റു നിന്ന് കണക്കു ശരിയാക്കുകയാണ് .ഇടത്തും വലത്തും
നില്‍ക്കുന്ന സന്തോഷിനെയും അനിലിനെയും തോണ്ടി വിളിക്കാന്‍ തോന്നി .പേടി കൊണ്ട് അവന്‍മാര്‍ തിരിഞ്ഞു നോക്കിയില്ല. പെന്‍സില്‍ ഇല്ലാത്ത എന്‍റെ വെപ്രാളം കണ്ടത് ശാലിനി മാത്രം.

എതിര്‍ നിരയില്‍ നിന്ന് കുഞ്ഞു വിരലോളം പോന്ന ഒരു കല്ല്‌ പെന്‍സില്‍ എനിക്ക് നേരെ പറന്നു വന്നു.
സാറിന്‍റെ റോന്തു ചുറ്റല്‍ ആരംഭിച്ചിരുന്നു. വിറയ്ക്കുന്ന വിരലുകള്‍ കൂട്ടിപിടിച്ചു ഞാന്‍ എഴുതി തുടങ്ങിയതെ ഉള്ളു .

സാറ് അരികിലെത്തി ,സ്ലേറ്റു നീട്ടാന്‍ വൈകിയതിനു പുറംകയ്യില്‍ ഒരടി , എങ്കിലും സ്ലേറ്റിലെ ഉത്തരം ശരിയായിരുന്നു
.
കണ്ണുകളില്‍ കൃതജ്ഞത നിറച്ചു ഞാന്‍ ശാലിനിയെ നോക്കി ചിരിച്ചു. അവള്‍ എന്നെയും .
അന്ന് ആണ് എനിക്ക് തോന്നിയത് അവളെക്കാണാന്‍ നല്ല ഭംഗിയുണ്ടെന്നു , ഇരുവശങ്ങളിലൂടെ പിന്നിയിട്ടിരിക്കുന്ന മുടിയിഴകള്‍ അവള്‍ക്കു നന്നായി ചേരുമെന്നും.

പിന്നീടങ്ങോട്ട് ശാലിനി എനിക്കായ് എന്നും വെള്ളത്തണ്ടുകള്‍ കൊണ്ടുവരും,അരികു പൊട്ടിയ എന്‍റെ സ്ലേറ്റു തുടക്കാന്‍.

എന്നും അവളുടെ ബാഗില്‍ ഒരുപാട് കൗതുക സാധനങ്ങള്‍ ഉണ്ടാകും. തീപ്പെട്ടിപ്പടങ്ങള്‍ , മഞ്ചാടി ,വളപ്പൊട്ടുകള്‍ .....അങ്ങിനെ....

ഒരിക്കല്‍ ഞാനും ശാലിനിയും തീപ്പെട്ടി പടം കളിക്കുമ്പോള്‍ ഇന്ദിര അരുകില്‍ വന്നിരുന്നു,

അവള്‍ മൂന്നിലും നാലിലും തോറ്റതാണ്,ഞങ്ങളെക്കാള്‍ വലിയ കുട്ടി.

ഇന്ദിര അരികിലിരുന്നു ഞങ്ങളെ മാറിമാറി നോക്കി ചിരിച്ചു, എഴുന്നേറ്റു പോകുമ്പോള്‍ തിരിഞ്ഞു നോക്കിയും ചിരിച്ചു.... എനിക്ക് മനസിലായില്ല, എന്താ ഇന്ദിരയുടെ കണ്ണുകളില്‍ എന്ന്...
എന്നും രാവിലെ സ്കൂളിലെത്തിയാല്‍ പുസ്തകം ക്ലാസില്‍ വച്ച്, ഭാസ്കരന്‍ ചേട്ടന്‍റെ കടയുടെ അരുകില്‍ നോക്കിനില്‍ക്കും, അവിടെ നിന്നാല്‍ കാണാം, കോളനിയില്‍ നിന്നുള്ള സംഘങ്ങള്‍
സ്കൂളിലേക്ക് വരുന്നത്...
.
തലേന്ന് വൈകിട്ടത്തെ മഴ പിളര്‍ത്തിയ റോഡിലെ വെള്ളം തെറുപ്പിച്ച് ,
ചിരിച്ചു തകര്‍ത്തു വരുന്ന കൂട്ടത്തില്‍ ഒന്നില്‍ ശലിനിയുമുണ്ടാകും, പകര്‍ത്തു എഴുതിയില്ലെന്ന ആശങ്ക ഇല്ലാതെ, കണക്കു ക്ലാസിന്റെ പേടിയില്ലാതെ...അങ്ങിനെ ചിരിച്ചുല്ലസിച്ച്‌....

ഇന്ദിരയുടെ കൂട്ടത്തിലാണ് ശാലിനി വരാറ് .
തോളിലെ തുണിസഞ്ചിയില്‍ എനിക്കുള്ള വെള്ളത്തണ്ടും
കല്ലുപെന്‍സിലും ഒക്കെയായി...

ദൂരെ കാണുമ്പോഴേ ഒരു ചിരിയാണ്...കണ്ണില്‍ തിളക്കവും...

കളിയും ഉച്ചകഞ്ഞിയും എല്ലാം ഒരുമിച്ചാണ്. വൈകിട്ട് സ്കൂള് വിടുമ്പോള്‍ , റോഡു രണ്ടായി പിരിയുന്നിടത്ത് പതുങ്ങി വന്നു തോളില്‍ ഒരടി
.
"നാളെ കാണും വരെ ഇതിരിക്കട്ടെ"

എന്നിട്ട് ഒറ്റയോട്ടമാണ്

ആ അടിക്കു വേണ്ടി അറിയാത്ത ഭാവത്തില്‍ നില്‍ക്കുമായിരുന്നു.

കൊല്ലപ്പരീക്ഷ വന്നപ്പോഴാണ് സംഗതി മാറിമറിഞ്ഞത് ,സന്തോഷമെല്ലാം പോയി.
നാലാം ക്ലാസ് കഴിഞ്ഞാല്‍ കോളനിയിലെ കുട്ടികള്‍ എല്ലാം അവര്‍ക്കടുത്തുള്ള നടുക്കുന്നിലെ സര്‍ക്കാര്‍ സ്കൂളിലെക്കാന്നു പോകുന്നത്.ഞങ്ങള്‍ പോകുന്ന സ്കൂള്‍ അവര്‍ക്ക് ദൂരം കൂടുതലും.

അവസാന
പരീക്ഷയുടെ ദിവസവും ഞാന്‍ ശാലിനിയോട് ചോദിച്ചില്ല ,ഇനി ഇതു സ്കൂളിലാ പോകുന്നേന്നു. അവള്‍ക്കും നല്ല സങ്കടം ഉണ്ടായിരുന്നു.അന്ന് അവള്‍ എന്നോട് ഒന്നും മിണ്ടാതെ നടന്നു,

ഒരിക്കല്‍ തിരിഞ്ഞു നോക്കി. എനിക്ക് കാഴ്ചകള്‍ വ്യക്തമാകുന്നില്ലയിരുന്നു .


ആ വേനല്‍ അവധിക്കാലം എനിക്ക് ഒരു സന്തോഷവും തന്നില്ല.അമ്മക്കുള്ള ചോറും കൊണ്ട് എന്നും
കോളനിക്കരുകിലുള്ള റബര്‍ ഫാമിലേക്ക് പോകും.പുഴയുടെ അക്കരെ കോളനിയിലേക്ക് നോക്കും.

പുഴയുടെ കരയില്‍ ഒത്തിരി തുണി
അലക്കി വിരിച്ചിരിക്കുന്നത്‌ കണ്ടു,ഒരിക്കല്‍ പോലും ശാലിനിയെ കണ്ടില്ല.

അഞ്ചാം ക്ലാസില്‍ പോകാന്‍ എനിക്ക് വലിയ ഉത്സാഹം തോന്നിയില്ല.
പതിവിനു വിപരീതമായി അത്തവണ എനിക്കൊരു പുത്തന്‍ ഉടുപ്പ് കിട്ടി.
എല്ലാ വര്‍ഷവും ചേട്ടന്‍റെ കഴിഞ്ഞ വര്‍ഷത്തെ ഉടുപ്പായിരിക്കും എന്‍റെ പുത്തനുടുപ്പു.
സ്കൂള്‍ തുറന്ന ദിവസം
സ്കൂളിലേക്ക് നടക്കുമ്പോള്‍ എന്തോ ഒരു ആകാംഷ ഉണ്ടായിരുന്നു.
ശാലിനിയും വരുമോ ഈ സ്കൂളിലേക്ക്...?

ചെറിയ സ്കൂളായിരുന്നു അത് . ക്ലാസ് മുറികളോട് ചേര്‍ന്ന് ഓഫീസ് മുറി. ചെറിയ മൈതാനം ,
എന്‍റെ
മനസിലെ വിമ്മിഷ്ട്ടം കനത്തു കിടന്നു.
ഞങ്ങള്‍ കുറച്ചു പേരെ ഉള്ളു പരിചയക്കാര്‍ .ബാക്കി എല്ലാം പുതിയ കുട്ടികളാണ്.

പരിചയമുള്ളവര്‍ ചെറു കൂട്ടങ്ങളായി അവിടവിടെ നില്‍ക്കുന്നു.
വരാന്തയുടെ അറ്റത്ത്‌ പോയി റോഡിലേക്ക് നോക്കി കുറെ നേരം നിന്നു .
ഇല്ല...

കുട്ടികള്‍ എല്ലാം വന്നു കഴിഞ്ഞു...

ഒരു കൂട്ടമണി , ഫസ്റ്റു ബെല്ലാണ്
എല്ലാ കുട്ടികളും ക്ലാസില്‍ കയറണം . അടുത്ത ബെല്ലിനു വരിവരിയായി മുറ്റത്തേക്ക്.
ആദ്യ അസംബ്ലിയാണ് , ഈ സ്കൂളിലെ ചിട്ടവട്ടങ്ങളൊക്കെ ഈ അസംബ്ലിയിലാകും പറയുക.

ക്ളാസിനുള്ളില്‍ പെണ്‍കുട്ടികളുടെ വശത്തേക്ക് നോക്കി.സുനിതയെയും രമയെയുംകണ്ടു, ശശികലയും....
പിന്നെ....?
എന്‍റെ നെഞ്ചിലൊരു മിന്നല്‍...

അവിടെ ഇന്ദിര,അമ്പിളി,ബിന്ദു ..
..
കണ്ണുകള്‍ കൊതിയോടെ ഓരോ മുഖങ്ങളിലേക്കും പരതിപ്പാഞ്ഞു ....
പലതവണ...
ഇല്ല...
ശാലിനി മാത്രം ഇല്ല...
നടുക്കുന്നിലെ സ്കൂളിലേക്ക് പോയിക്കാണും.
പിന്നെ ഇന്ദിരയോട് ചോദിക്കാം.
അടുത്ത ബെല്ലുമടിച്ചു .
എല്ലാവരും വരിയായി മുറ്റത്തേക്ക്.
ആ അസംബ്ലിയുടെ നിറം നീലയും വെള്ളയും അല്ലായിരുന്നു.

ഒത്തിരി പുത്തനുടുപ്പുകള്‍...

വരാന്തയില്‍ ഫാത്തിമ്മ ടീച്ചര്‍ , മറ്റു സാറന്മാരും.

മൂന്ന് പെണ്‍കുട്ടികള്‍ വന്നു നിന്നു
ഒരു ബെല്ല്.
അവര്‍ പാടിത്തുടങ്ങി.
''ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം''

''പാവമാം എന്നെ നീ .............

എന്‍റെ കണ്ണുകള്‍ അപ്പോഴും അവളുടെ മുഖം തേടുകയായിരുന്നു...
ശാലിനിയുടെ...
ഇന്ദിര,അമ്പിളി,ശ്രീദേവി,ബിന്ദു...ബാക്കി എല്ലാവരും ഉണ്ട്...
അവള്‍ മാത്രം ഇല്ല..
അന്നാദ്യമായ് എനിക്ക് ശാലിനിയോട് ദേഷ്യം തോന്നി....
അവള്‍ മാത്രം വന്നില്ലല്ലോ...?
പാട്ട് തീര്‍ന്നിരുന്നു.
ഫാത്തിമ്മ ടീച്ചര്‍ അല്പം മുന്‍പിലേക്ക് കയറി നിന്നു,
ടീച്ചര്‍ മുരടനക്കി
"ഈ വരിയില്‍ ഉള്ളവരെല്ലാം പുതിയ കുട്ടികളാണ് അല്ലെ?
എല്ലാ മുഖങ്ങളിലും ചെറിയ പേടിയുണ്ട്.
"കുറച്ചു കാര്യങ്ങള്‍ പുതിയ കുട്ടികളോട് പറയാനുണ്ട്‌."- ടീച്ചര്‍.
"അതിനു മുന്‍പ് നമുക്ക് അല്‍പ സമയം മൌനമാചരിക്കാം"
ആര്‍ക്കും ഒന്നും മനസിലായില്ല.

"ഈ വര്‍ഷം അഞ്ചാം ക്ലാസിലേക്ക് നമ്മുടെ സ്കൂളില്‍ ചേരുകയും
,
നാല് ദിവസം മുന്‍പ് മരിച്ചു പോകുകയും ചെയ്ത ഒരു കുട്ടിയുണ്ട്.."
എല്ലാ മുഖങ്ങളിലും ഒരു പകപ്പ്.
"കോളനിയില്‍ നിന്നുള്ള ഒരു ശാലിനി"
എന്‍റെ കാതുകള്‍ അടഞ്ഞു പോയിരുന്നു.
തലതിരിച്ചു നോക്കി .
ഇന്ദിര,അമ്പിളി,ശ്രീദേവി... അവര്‍ കരയുകയാണ്....
"ആ കുട്ടിക്ക് മഞ്ഞപ്പിത്തം ആയിരുന്നു."
ടീച്ചറിന്‍റെ ഒച്ച ഏതോ വിദൂരതയില്‍ നിന്നും വരുന്ന പോലെ.
പിന്നെ ഒന്നും കേട്ടില്ല.
എല്ലാരും തലതാഴ്ത്തി നിന്നു കുറെ നേരം.

കണ്ണീര്‍ മറച്ച കാഴ്ചകള്‍ക്കും മീതെ മനസ്സില്‍ മറ്റു ചില ചിത്രങ്ങള്‍ തെളിഞ്ഞു നിന്നു.
ഒരു വെള്ളത്തണ്ടിന്റെ ...
ഒരു കുഞ്ഞു കല്ല്‌ പെന്‍സിലിന്റെ...

തീപ്പെട്ടിപ്പടത്തിന്റെയും മഞ്ചാടിയുടെയും....
ഇരുവശങ്ങളിലേക്കും പിന്നിയിട്ട മുടിയില്‍ ചുവന്ന റിബണ്‍ കെട്ടി,
ഒരു കള്ളച്ചിരിയുമായി നടന്നു വരുന്ന ശാലിനിയുടെ മുഖം
മനസ്സില്‍ തുളുമ്പി നിന്നു..
..
പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം...
ചിന്തിക്കുമ്പോള്‍,
അന്ന് ഞങ്ങള്‍ തീപ്പെട്ടി പടം കളിക്കുമ്പോള്‍ അരുകില്‍ വന്നിരുന്ന ഇന്ദിരയുടെ ചുണ്ടിലെ
ചിരിയുടെ അര്‍ഥം ഇപ്പോള്‍ ഞാനറിയുന്നു...

പിന്നീടിങ്ങോട്ടുള്ള ഓരോ വേനലവധികളും,
സ്കൂള്‍ തുറക്കലുകളും എന്നെ നോവിക്കുന്നു..

"രാവിലെ കാണും വരെ ഇതിരിക്കട്ടെ"
എന്ന് പറഞ്ഞു തരുന്ന തോളിലെ കുഞ്ഞു അടിയുടെ ...
ഓര്‍മ്മകള്‍....